
രോഗങ്ങളെ പല വിധത്തിൽ നേരിടാം. മരുന്നുപയോഗിച്ചും പ്രാർത്ഥന ഉപയോഗിച്ചും മന്ത്രവാദം ഉപയോഗിച്ചും രോഗങ്ങളെ നേരിട്ടവരുടെ കഥകൾ നാം പലയാവർത്തി കേട്ടിട്ടുണ്ട്. എന്നാൽ ഇത് കാൻസർ എന്നാ മാരഗരോഗത്തെ ചിരിച്ചും ചിരിപ്പിച്ചും തോല്‍പ്പിച്ച ഇന്നസെന്റിന്റെ ജീവിതകഥയാണ്. ഒരു ദിവസം വിളിക്കാതെ വന്ന അതിഥിയായി കടന്നു വരുന്ന കാൻസർ ഇന്നസെന്റിനെയും അധികം വൈകാതെ ഭാര്യ അലിസിനെയും ബാധിക്കുന്നു. കാൻസറിന്റെ മുന്നിൽ ഒപ്പം വന്ന ഹൃദ്രോഗം വരെ ഒരു വിഷയമേ അല്ലാതാവുന്നു. ഇതിനെല്ലാം ഇടയിൽ താൻ ആദ്യമായി അനുഭവിക്കുന്ന രോഗാവസ്ഥയിലെ നർമം അന്വേഷിക്കുകയാണ് ഇന്നസെന്റ്.
രോഗവിവരം അന്വേഷിക്കാൻ വിളിക്കുന്ന കാവ്യ മാധവൻ എന്തു പറയണം എന്നറിയാതെ വിഷമിക്കുന്ന നേരത്ത് സ്വതസിദ്ധമായ ശൈലിയിൽ "അമ്മയിലെ നടീനടന്മാർ അധ്വാനിച്ചുണ്ടാക്കുന്ന പണം അടിച്ചുമാറ്റിയാൽ ഇതല്ല, ഇതിലും വലിയ അസുഖങ്ങൾ വരും" എന്ന് പറയുന്നു ഇന്നസെന്റ്. ഒരു പ്രശ്നഘട്ടം വന്നാൽ അതിൽ നിന്ന് രക്ഷപെടാൻ അത് വരെ നിലകൊണ്ടതൊക്കെ മറന്നു ചാത്തൻസേവ മുതൽ മൂത്രസേവ വരെ പരീക്ഷിക്കുന്ന ആളുകളാണ് നാം ഓരോരുത്തരും. പ്രതീക്ഷ കൈവിട്ടിരിക്കുന്ന സമയത്ത് പ്രലോഭനങ്ങലുമായി വരുന്ന ഒറ്റമൂലിക്കാരെയും , ദൈവത്തിന്റെ അപ്പ്രേന്റിസുമാരെയും ഇന്നസെന്റ് ഒഴിവാക്കുന്ന രീതി വളരെ സരസമാണ്.
ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട് ജീവിക്കുന്നവർക്ക് ഇന്നസെന്റിന്റെ ജീവിതവും ഈ പുസ്തകവും ഒരു വഴി വിളക്കായിരിക്കും.